മേലൂർ: മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിന്റെ ടാറിംഗ് ഏതാണ്ട് പൂർത്തിയായെങ്കിലും അനുബന്ധ നിർമാണ പ്രവർത്തനങ്ങളിലെ അനാസ്ഥ നാട്ടുകാരെ ദുരിതത്തിലാഴ്ത്തുന്നതായി പരാതി. നിർമാണത്തിന്റെ ഭാഗമായി മഴവെള്ളം ഒഴുകിപ്പോകുന്നതിനായി നിർമിച്ച കാനകൾ പല ഭാഗങ്ങളിലും സ്ലാബ് സ്ഥാപിക്കാതെ തുറന്നനിലയിൽ കിടക്കുന്നതിനാൽ വീടുകളിലേക്കുള്ള പ്രവേശനംപോലും പലർക്കും ദുഷ്കരമായിരിക്കുകയാണ്.
വാഹനങ്ങൾ വീടുകളിലേക്ക് കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസേന വാഹനങ്ങൾ വീടിനുപുറത്തു പാർക്ക് ചെയ്യേണ്ടിവരുന്ന ഗതികേടിലാണ് നാട്ടുകാർ. പൂലാനി നായരങ്ങാടിയിൽ പനഞ്ചിക്കൽ ജയന്റെ വീടിന് മുന്നിലുള്ള കാനയ്ക്ക് സ്ലാബ് സ്ഥാപിക്കാത്തത് ഗുരുതര സുരക്ഷാ ഭീഷണിയായിരിക്കുകയാണെന്ന് വീട്ടുകാർ പറയുന്നു.
തുറന്നുകിടക്കുന്ന കാന രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും അപകടസാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ഇതു സംബന്ധിച്ച് കിഫ്ബിയുടെ പ്രാദേശിക ഓഫീസിൽ നിരവധിതവണ നേരിട്ടെത്തി പരാതിനൽകി ഒരുവർഷത്തോളമായെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഓരോതവണയും ഉടൻ പരിഹരിക്കാമെന്ന ഉറപ്പുകൾ ലഭിക്കുമെങ്കിലും നടപടി ഉണ്ടാകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
കോടിക്കണക്കിനു രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസനപദ്ധതികളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾപോലും പൂർത്തിയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.